കോഴിക്കോട് നഗരത്തിലെ ഓട്ടോ സൂചനാ പണിമുടക്ക് ഇന്ന് (തിങ്കൾ)

 കോഴിക്കോട് നഗരത്തിലെ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് ഇന്ന് (തിങ്കൾ)



കോഴിക്കോട്: കോർപ്പറേഷൻ പരിധിയിൽ സിസി പെർമിറ്റ് അടിസ്ഥാനത്തിൽ സർവ്വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയില്ലാത്ത സാഹചര്യത്തിൽ സി സി ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതി ഇന്ന് 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. പണിമുടക്കിന്റെ ഭാഗമായി കെഎസ്ആർ ടി സി ടെർമിനലിന് മുന്നിൽ 12 മണിക്കൂർ ധർണ്ണയും നടത്തും. 

നഗരത്തിൽ ആവശ്യമായ ഓട്ടോ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുക, അനധികൃത സർവ്വീസുകൾക്കെതിരെ നടപടി സ്വീകരിക്കുക, ഓട്ടോ തൊഴിലാളികൾക്ക് നേരെയുള്ള പൊലീസിന്റെ പീഡനം അവസാനിപ്പിക്കുക, എൽഎൻജി ഓട്ടോകൾക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ള പെർമിറ്റുകൾ സി എൻ ജി ഓട്ടോകൾക്ക് നൽകാനുള്ള തീരുമാനത്തിൽ നിന്ന് അധികാരികൾ പിന്മാറുക, ഓട്ടോ തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ പണിമുടക്കുന്നത്. 

ഓട്ടോ തൊഴിലാളികൾ നടത്തുന്ന സമരത്തിനെതിരെ ഒരു തൊഴിലാളി സംഘടന നടത്തുന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി. സമരത്തെ കേവലം പരിസ്ഥിതി പ്രശ്നമാക്കി മാറ്റാനാണ് സംഘടന പരിശ്രമിക്കുന്നത്. കോർപ്പറേഷൻ പരിധിയിൽ പുതുതായി 3000 ഓട്ടോറിക്ഷകൾക്കാണ് പെർമിറ്റ് നൽകുന്നത്. ആവശ്യത്തിന് ഓട്ടോസ്റ്റാന്റുകളില്ലാത്തതിനാൽ ഇപ്പോൾതന്നെ നിലവിലുള്ള ഓട്ടോറിക്ഷകൾക്ക് സർവ്വീസ് നടത്താൻ കഴിയാത്ത അവസ്ഥയാണ്. സ്റ്റാന്റുകളിൽ കൂടുതൽ ഓട്ടോറിക്ഷകളെത്തിയാൽ പൊലീസ് എത്തി പിഴ ഈടാക്കുകയാണ്. കോർപ്പറേഷനൊപ്പം പുതുാതായി കൂട്ടിച്ചേർത്ത മൂന്ന് പഞ്ചായത്തുകളിൽക്കൂടി ഓട്ടോസ്റ്റാന്റുകൾ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം അധികൃതർ ചെവിക്കൊണ്ടിട്ടില്ല. നിലവിലുള്ള 4000 പരം ഓട്ടോറിക്ഷകൾക്കു പുറമെ 3000 ഓട്ടോറിക്ഷകൾ കൂടി നഗരത്തിലെത്തിയാൽ അവയ്ക്ക് ഓട്ടോസ്റ്റാന്റുകളിൽ നിർത്തിയിടാൻ കഴിയാത്ത സാഹചര്യമണ്ടാക്കും. മേയർ വിളിച്ചുചേർത്ത യോഗത്തിൽ ഇത്തരം പ്രശ്നങ്ങളെല്ലാം ഉന്നയിച്ചിരുന്നുവെങ്കിലും അക്കാര്യത്തിൽ തീരുമാനമൊന്നുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടുപോകുന്നതെന്ന് സി സി ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതി വ്യക്തമാക്കി.