ജൂൺ 13 ന് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ ഹർത്താൽ ആചരിക്കുക : സി.പി.ഐ.എം.
ജൂൺ 13 ന് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ ഹർത്താൽ ആചരിക്കുക : സി.പി.ഐ.എം.
കഴിഞ്ഞ ആഴ്ച സുപ്രീം കോടതി പുറപ്പെടുവിച്ച ബഫർ സോൺ സംബന്ധമായ ഉത്തരവ് മലയോര മേഖലയിൽ വലിയ ആശങ്ക ഉണർത്തിയിരിക്കുകയാണ്.വന്യ ജീവി സങ്കേതങ്ങൾ ,നാഷണൽ പാർക്കുകൾ എന്നിവയുടെ യഥാർത്ഥ അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ബഫർ സോണാക്കി മാറ്റണമെന്നും അവിടെ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും പാടില്ല എന്നുമാണ് ഉത്തരവിന്റെ ചുരുക്കം.
ഈ തീരുമാനം പുനപരിശോധിക്കുകയും ജനങ്ങളുടെ ആശങ്ക അകറ്റുന്ന ദൂരപരിധി നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് വിട്ടു നൽകുക,ജനവാസമേഖലയേയും കൃഷി ഭൂമിയേയും പൂർണ്ണമായി സംരക്ഷിക്കുന്നതിനാവശ്യമായ നിയമനിർമ്മാണം കേന്ദ്രസർക്കാർ നടത്തണമെന്നുമാണ് സമരത്തിന്റെ പ്രധാന മുദ്രാവാക്യം.
ഇന്നത്തെ രൂപത്തിൽ നിയമം നടപ്പിലാക്കിയാൽ കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തുകളായ വാണിമൽ,നരിപ്പറ്റ,കാവിലുംപാറ,ചെങ്ങരോത്ത്,മരുതോങ്കര,ചക്കിട്ടപ്പാറ,കൂരാച്ചുണ്ട്,പേരാമ്പ്ര,പനങ്ങാട്,കട്ടിപ്പാറ,പുതുപ്പാടി,കോടഞ്ചേരി,തിരുവമ്പാടി,കൂടരഞ്ഞി, എന്നിവയെ പൂർണ്ണമായും താമരശ്ശേരി, കാരശ്ശേരി,കൊടിയത്തൂർ എന്നിവയെ ഭാഗികമായും ബാധിക്കും.
കേരളത്തിലാകെ 24 വന്യജീവി സങ്കേതങ്ങളും നാഷണൽ പാർക്കുകളുമാണുള്ളത്.2.5 ലക്ഷം വനവാസമേഖലയേയും ചെറുകിട നഗരമേഖലയേയും ബാധിക്കുന്നതാവും നിയമം.വനമേഖല ഇപ്പോൾ മൊത്തം ഭൂമിയുടെ 29.6 % ആണ്.2.5 ലക്ഷം ഏക്ര ഭൂമിയാണ് സംരക്ഷിത മേഖലയായി കാണുക.കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മുതൽ സംരക്ഷിത മേഖലയിൽ പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇത്തരമൊരു സാഹചര്യത്തിലാണ് ഹർത്താലിന് എൽ.ഡി.എഫ് ആഹ്വാനം ചെയ്യുന്നത്.
ചെറു ചെറു പ്രകടനങ്ങൾ നടത്തി സമരത്തിന് വ്യാപകമായ പ്രചരണം നൽകാനും പാൽ,പത്രം,ആശുപത്രി,വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയൊഴികെ മറ്റെല്ലാ മേഖലകളും 13.06.2022 ന് രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ സമ്പൂർണ്ണ ഹർത്താലാക്കി മാറ്റാനും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അഭ്യർത്ഥിക്കുന്നു.